ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് (ന:മ)


ജനനം

മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് അച്ചിപ്രയില്‍ 1936 സെപ്റ്റംബര്‍ 18 നാണ് അദ്ദേഹത്തിന്റെ ജനനം. പണ്ഡിതനും സ്‌കൂള്‍ അധ്യാപകനുമായിരുന്ന അബ്ദുല്‍ ഖയ്യൂം എന്ന കോമു മുസ്‌ലിയാരാണ് പിതാവ്. അറിയപ്പെട്ട ബഹുഭാഷാ പണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്ന പാലകത്ത് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പിതാമഹനാണ്. പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍, പന്താരങ്ങാടിയില്‍ മുദര്‍രിസായിരുന്നു വഹ്ശി മുഹമ്മദ് മുസ്‌ലിയാര്‍, സൂഫിവര്യനായിരുന്ന സി.എച്ച് കുഞ്ഞീന്‍ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്ന് പഠനം നടത്തി.

കുടുംബം

പിതാവ് : കോമു മുസ്ലിയാര്‍

മാതാവ് : ഫാത്തിമ

ഭാര്യമാര്‍: ആയിശ (പത്തിരിപാലം), പരേതയായ ഫാത്തിമ(ഇന്ത്യനൂര്‍).

മക്കള്‍: അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി, ആതിക്ക, ആയിശ, മൈമൂന.

മരുമക്കള്‍: പരേതനായ സി.എച്ച് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, മുസ്തഫ നദ്‌വി,മൊയ്തീന്‍കുട്ടി ബാഖവി കരുവാന്‍പടി,ബുഷ്‌റ കുറുമ്പത്തൂര്‍,ജമീല കുരുവമ്പലം.

ശിഷ്യത്വം

പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരുടെ അടുത്തും പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം . ആള്‍ക്കൂട്ടത്തില്‍ നിന്നൊഴിഞ്ഞ് ഏകന്തനായി ജീവിച്ചതുകൊണ്ട് ജനം അദ്ദേഹത്തെ വഹ്ശിമുസ്‌ലിയാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായിരുന്ന വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരുടെ നാട്ടുകാരനും ശിഷ്യനുമായിരുന്നു ഇദ്ദേഹം. ഖാദിരീ ത്വരീഖയുടെ ഗുരുവും മാര്‍ഗദര്‍ശിയും കൂടിയായിരുന്ന മൗലാനാ അബ്ദുല്‍ ബാരിയുമായുള്ള ആത്മബന്ധമാണ് അത്തിപ്പറ്റ ഉസ്താദിനെ ആദ്ധ്യാത്മിക വഴികളിലേക്കു നയിച്ചത്. മൗലാനയില്‍ നിന്നാണ് ഖാദിരീ ത്വരീഖത്ത് സ്വീകരിക്കുന്നത്.

മുഖ്യ സൂഫിവര്യന്‍ ആലുവായ് അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടുതല്‍ അടുക്കാന്‍ ആലുവയ്ക്കടുത്ത വല്ലത്തെ സേവനം അവസരമൊരുക്കി. തൊട്ടടുത്ത മഹല്ലിലായിരുന്നതുകൊണ്ടുതന്നെ ഓരോ ദിവസവും ഒരു തവണയെങ്കിലും ആ ആത്മീയ തണലില്‍ ചെന്നിരിക്കാന്‍ ഭാഗ്യമുണ്ടായി. ഹജ്ജിനുപോകാന്‍ അനുമതി തേടിയപ്പോള്‍ തന്റെ മരണശേഷം മതിയെന്നായിരുന്നു ഗുരുവര്യരുടെ ഉപദേശം. ആലുവായ് ശൈഖിനെ നിഴലുപോലെ പിന്തുടര്‍ന്ന അത്തിപ്പറ്റ ഉസ്താദ്, അദ്ദേഹത്തിന്റെ മരണവേളയിലും അടുത്തുണ്ടായിരുന്നു.


സൂഫീമാര്‍ഗദര്‍ശി കണിയാപുരം മുടിക്കല്‍ അബ്ദുറസാഖ് മസ്താനുമായി ബന്ധപ്പെടാന്‍ സാധിച്ചത് ഏറ്റവും വലിയ സുകൃതമാണ്. പ്രമുഖ പണ്ഡിതനും ഖാദിരീ ത്വരീഖയുടെ ആചാര്യശ്രേഷ്ഠനുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായുള്ള അടുപ്പമാണ് ഉസ്താദിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. സ്വലാത്തുന്നാരിയയുടെ ഇജാസത്ത് ചാപ്പനങ്ങാടി ഉസ്താദില്‍ നിന്നാണ് അദ്ധേഹം സ്വന്തമാക്കിയത്.

സ്ഥാപനങ്ങള്‍
  • ഗ്രെയ്‌സ് വാലി എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റൂഷന്‍സ്, മരവട്ടം (Grace Valley Wafy College, Grace Valley Wafiyya College, Grace Valley Public School and  Grace Valley Arts & Science College)
  • ഫത്ഹുല്‍ ഫത്താഹ് ( Center For Spiritual And Culture Studies), അത്തിപ്പറ്റ
  • ദാറുല് ഹുദാ ഇംഗ്ലീഷ് സ്‌കൂള്‍, അല്‍ ഐന്‍. 

പ്രവാസ ജീവിതം

ആലുവായ് അബൂബക്കര്‍ മുസ്‌ലിയാരുടെ മരണാനന്തരം അത്തിപ്പറ്റ ഉസ്താദ് ഹജ്ജിനുപുറപ്പെട്ടതോടെയാണ് മൂന്നുപതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതത്തിനു തുടക്കം കുറിക്കുന്നത് . മക്കയിലെത്തിയപ്പോള്‍ ഹറമില്‍ വച്ച് അവിടെ മുദരിസായിരുന്ന ആലപ്പുഴക്കാരന്‍ മുഹമ്മദ് മുസ്‌ലിയാരെ നേരില്‍ കാണുകയും നാട്ടില്‍ വച്ച് പഠിക്കാന്‍ സാധിക്കാതെ പോയ പല ഗ്രന്ഥങ്ങളും അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയും ചെയ്തു.


പിന്നീട് മദീനയില്‍, ലോക പ്രശസ്ത സൂഫീമാര്‍ഗദര്‍ശിയും ശാദുലീ ത്വരീഖത്തിന്റെ ആചാര്യശ്രേഷ്ഠനുമായിരുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ അല്‍ഹലബിയുമായി ബന്ധപ്പെട്ടു. മസ്ജിദുല്‍ ഖുബഇല്‍ വച്ചാണ് ആദ്യസംഗമം. മദീനാമുനവ്വറയില്‍ വച്ചാണ് ശാദുലീ ത്വരീഖത്തിന്റെ ചര്യകളടങ്ങിയ ഏട് സ്വീകരിക്കുന്നത്. ജന്മംകൊണ്ട് സിറിയക്കാരനായ അബ്ദുല്‍ ഖാദിര്‍ ഈസയുടെ ജ്ഞാനമളക്കാന്‍ അദ്ദേഹത്തിന്റെ ഹഖാഇഖുന്‍ അനി ത്തസ്വവ്വുഫ് മാത്രം വായിച്ചാല്‍ മതി. ഇംഗ്ലീഷ്, ടര്‍ക്കിഷ് ഭാഷകളിലെല്ലാം അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 'തസ്വവ്വുഫ് ഒരു സമഗ്ര പഠനം' എന്നപേരില്‍ അതിന്റെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.


ശൈഖിന്റെ കാലശേഷം അദ്ദേഹത്തിന്റെ പ്രതിനിധി സഅ്ദുദ്ദീന്‍ മുറാദ് ആണ് ജിദ്ദയില്‍വച്ച് ശാദുലീ ത്വരീഖയുടെ ഖലീഫ സ്ഥാനവും നേതൃത്വവും ഉസ്താദിനെ ഏല്‍പ്പിക്കുന്നത്. അതിനുശേഷം അറബ് നാടുകളിലും കേരളം, അന്‍ഡമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും ആദ്ധ്യാത്മിക മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതിനിടെയാണ് മഹാപണ്ഡിതന്റെ വിടവാങ്ങല്‍.
  
സമുദ്ധാരണം

ആധുനികതയും സമ്പത്‌സമൃതിയും വിരുന്നെത്തിയപ്പോള്‍, നിരവധി തിരുനബിചര്യകള്‍ സമുദായം പിന്‍വാതിലൂടെ ഇറക്കിവിട്ടിട്ടുണ്ട്. അതിനെ തിരിച്ചുവിളിച്ചു സ്വീകരിക്കുകയാണ് അത്തിപ്പറ്റ ഉസ്താദ്. അദ്ദേഹത്തോടൊപ്പം കുറച്ചു സമയമെങ്കിലും ചെലവഴിക്കുന്നവര്‍ക്ക് അക്കാര്യം ബോധ്യപ്പെടും. എല്ലാവരും ഒന്നിച്ചിരുന്ന് പരമാവധി ഒരു പാത്രത്തില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കണമെന്നാണ് തിരു ചര്യ. പരസ്പര സ്‌നേഹം വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുമെന്ന് പ്രമാണങ്ങള്‍. വീട്ടിലും സദസ്സിലുമെല്ലാം ഭക്ഷണം വിളമ്പിയിരുന്നത് വലിയൊരു പാത്രത്തിലായിരുന്നു. അതില്‍ നിന്ന് എല്ലാവരും ഒന്നിച്ച് ഉണ്ടിരുന്നു. പഴയ തളികപ്പാത്രങ്ങളും വാഴയിലയും അതിന്റെ സാക്ഷ്യങ്ങള്‍. എന്നാല്‍ സമുദായത്തിലേക്ക് പടികയറിവന്ന യൂറോസെന്‍ട്രിക് ലൈഫ് ആ ചിട്ടവട്ടങ്ങളെ പുറംതള്ളി. അത്തിപ്പറ്റ ഉസ്താദ് ആ തിരുചര്യയെ തിരിച്ചുവിളിക്കുകയും, വീടുകളിലും സദസുകളിലും ആയിരങ്ങള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ പോലും അഞ്ചും ആറും പേര്‍ ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷിക്കുന്ന ശീലം വീണ്ടും വളര്‍ന്നു വന്നു. ഉസ്താദ് തന്റെ വീട്ടിലും സദസ്സിലും സ്ഥാപനങ്ങളിലും അതിനെ വളര്‍ത്തിയെടുത്തു.

========================================================================

(ഗ്രെയ്‌സ് വാലി വാഫി കോളേജ്     9- ാം ബാച്ച് വിദ്യാര്‍ത്ഥി സംഘടന   IQRA’ (Intellectual Quest for Righteous Activities) തയ്യാറാക്കിയത്  )

Please Read,Share,Comment and Subscribe us

Comments

  1. Great work.....keep it up.....👌

    ReplyDelete
  2. masha allah
    الله تقبّل منا

    ReplyDelete
  3. So,without any shadow of doubts I can say it is more useful and important knowledge about our Usthad Athipetta Muhiyudheen Musliyar for all people.... May Allah bless you...

    ReplyDelete

Post a Comment